Wednesday, April 20, 2011

ആയിരത്തില്‍ ഒരുവന്‍

തൃശൂര്‍ ജില്ലയിലെ ഒരു എഞ്ചിനിയറിംഗ് കോളേജില്‍ കഴിഞ്ഞ ആഴ്ച വെല്‍നെസ് സെമിനാറും ഹെല്‍ത്ത് അസെസ്മെന്റ് ക്യാമ്പെയിനും നടത്തുകയുണ്ടായി. പ്രധാനമായും ഐടി മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ആശങ്കയുളവാക്കുന്ന ചില നിരീക്ഷണങ്ങള്‍ക്കാണ് എനിക്ക് അവസരം ലഭിച്ചത്.

ഭൂരിഭാഗം പെണ്‍കുട്ടികളും അദ്ധ്യാപികമാരും ശരാശരി ആരോഗ്യനിലവാരത്തിനു താഴെയായിരുന്നു. ക്ഷീണവും തളര്‍ച്ചയും അദ്ധ്യാപികമാരില്‍ കൂടുതലായി കണ്ടു. പലരും പ്രാതല്‍ കഴിക്കാതിരിക്കുന്നത് ശീലമാക്കിയിരിക്കുന്നു. ഒരുവശത്ത് തൂങ്ങുന്ന ബാഗുമായി മണിക്കൂറുകളോളം ബസ്സില്‍ യാത്ര ചെയ്യുന്നതിന്റെ പരിക്കുകള്‍ വേറെ. ഭക്ഷണത്തില്‍ ഒരുതരത്തിലും നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടാത്ത രണ്ട് പേര്‍ക്കാകട്ടെ പ്രകടമായ ത്വക് രോഗവും. എല്ലാവരും പഠനത്തില്‍ നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് അവകാശപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്താണ് നിലവാരം എന്ന് അവര്‍ക്ക് അറിവില്ലായിരുന്നു എന്നതാണ് വാസ്തവം.

ആണ്‍കുട്ടികളും അദ്ധ്യാപകരും മെച്ചപ്പെട്ട ചിത്രമല്ല നല്‍കിയത്. എല്ലാവരും ഫിസിക്കല്‍ ആക്റ്റിവിറ്റിയില്‍ വളരെ പുറകിലാണ്. പഠനശേഷം അവരെ കാത്തിരിക്കുന്ന വര്‍ക് അറ്റ്മോസ്ഫിയറിനേക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയും അതിനുവേണ്ടി പരിശീലനം നേടേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുകയുമായിരുന്നു എന്റെ മുഖ്യ ദൌത്യം.

ഏകദേശം മൂന്ന് ബാച്ചുകളില്‍ ഉള്ളവര്‍ക്കായി നടത്തിയ ആരോഗ്യ നിര്‍ണ്ണയത്തില്‍ വൈകീട്ട് അഞ്ച് മണിവരെ ഞാന്‍ നിരാശയിലായിരുന്നു. ബോഡി കോമ്പൊസിഷന്‍ മോണിറ്ററിംഗ് പ്രകാരം, ആരോഗ്യമുള്ള ഒരു വിദ്യാര്‍ത്ഥിയേപ്പോലും കണ്ടെത്താന്‍ കഴിയാനാകാത്ത നിരാശ. അവസാനം അവന്‍ വന്നു, രാവിലെ മുതല്‍ ക്യാമ്പും സെമിനാറും ഓര്‍ഗനൈസ് ചെയ്യാന്‍ ഓടിനടന്നവരില്‍ അവനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഉയരത്തിനു ആനുപാതികമായി തടിയും തൂക്കവും കൊഴുപ്പും മസിലുകളും ജലാംശവും എല്ലുകളുടെ ശേഷിയും എല്ലാം തികഞ്ഞ ചുണക്കുട്ടി. അവനാകട്ടെ ആ കോളേജിലെ ജനറല്‍ ക്യാപ്റ്റനായിരുന്നു!