Thursday, February 4, 2016

വൈറസും വാറുണ്ണിയും

സിക വൈറസിനെതിരെ ജാഗ്രത പുലർത്തുകയാണ് ലോകം. കൊതുകിനെ നശിപ്പിക്കുവാൻ ചിരട്ട കമഴ്ത്തുക എന്നപോലെ തലയുള്ള കുട്ടിയുണ്ടാവാൻ ഉരുളി കമഴ്ത്തുക (ബസപ്പെടരുത്) എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. വാറുണ്ണി പുലിയെ പിടിക്കാൻ പോയ പോലെ ആകുമോ കാര്യങ്ങൾ?

ലോഹിതദാസ് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത് 1989 ൽ പ്രദർശനത്തിനെത്തിയ മമ്മുട്ടി ചിത്രമാണ് 'മൃഗയ'. പുലിയെ പിടിക്കാൻ എത്തുന്ന വേട്ടക്കാരൻ വാറുണ്ണിയുടെ സന്തത സഹചാരിയാണ് കൈസർ എന്ന നായ. സിനിമയുടെ നിർണ്ണായക ഘട്ടത്തിൽ വാറുണ്ണി കൈസറിനെ വെടിവെച്ച് കൊല്ലുന്നു. പട്ടിക്ക് പേ പിടിച്ചു എന്ന നാട്ടുകാരുടെ ആക്രോശത്തിനൊടുവിൽ!

സിക വൈറസിനും (ഡെങ്കിക്കും) നിലവിൽ ഫലപ്രദമായ മരുന്നോ പ്രതിരോധ മാർഗ്ഗങ്ങളോ ഇല്ല. ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് ഇപ്പോൾ ചെയ്തു വരുന്നത്. പനി അതിൽ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.

പുരയ്ക്കു മുകളിൽ പുലി ഇരിക്കുന്നത് കണ്ട കൈസർ അക്കാര്യം യജമാനൻ വാറുണ്ണിയെ അറിയിക്കാനാണ് നിർത്താതെ കുരച്ചു കൊണ്ടിരുന്നത്. എന്നാൽ കുഞ്ഞച്ചന്റെ (ഭീമൻ രഘു) പേവിഷം ബാധിച്ചുള്ള ദാരുണ മരണം ആൾക്കൂട്ടത്തെ വിഭ്രാന്തിയിൽ ആഴ്ത്തുകയും അവർ കൈസറിനെ പേപ്പട്ടി ആക്കുകയും ചെയ്തു. പേപ്പട്ടിയെ കല്ലെറിഞ്ഞ് കൊല്ലുക എന്നതാണല്ലോ നാട്ടുനടപ്പ്. മാനസികമായി തകർന്നിരുന്നു എങ്കിലും അതനുവദിക്കാതെ വെടിവെച്ച് കൊണ്ട് വാറുണ്ണി കൈസറിന് വീരമൃത്യു നൽകി!

പനിക്ക് വീരമൃത്യു നൽകുവാൻ തിരക്ക് കൂട്ടുന്നവർ മൂന്ന് ദിവസമെങ്കിലും കാത്തിരിക്കുന്നത് നന്നായിരിക്കും.
ശരീരത്തിന്റെ മികച്ച ഒരു പ്രതിരോധ പ്രവർത്തനമാണ് പനി. വൈറസാണോ ബാക്ടീരിയയാണോ സികയോ ഡെങ്കിയോ ആണോ എന്നെല്ലാം തിരിച്ചറിയുന്നതിനു മുന്നേ തന്നെ പനി ആരംഭിക്കാം. 102 ഡിഗ്രി വരെ പനിക്കാൻ അനുവദിക്കുക, അതിനായി തെർമോ മീറ്റർ കരുതുക. വെള്ളം, കരിക്കിൻ വെള്ളം, നേർപ്പിച്ച പഴച്ചാറുകൾ എന്നിവ നന്നായി കുടിക്കുക. ഭക്ഷണം ഒഴിവാക്കുന്നതാണ് നന്ന്. നെറ്റിയിൽ തുണി നനച്ചിടാവുന്നതാണ്. അത് ഉണങ്ങുമ്പോൾ വീണ്ടും നനച്ചിടാൻ എന്നെ ഫോണിൽ വിളിച്ച് ചോദിക്കാതിരിക്കുക!

ശരീരത്തിന്റെ പ്രവർത്തനം കൃത്യമായ പ്രകൃതി നിയമങ്ങൾക്ക് വിധേയമാണ്. അത് നിരീക്ഷിക്കുക. പ്രശ്നങ്ങളും പ്രതിസന്ധികളും (പനിയും) നിയന്ത്രണ വിധേയമാകുന്നില്ലെങ്കിൽ വിദഗ്ദ സഹായമോ ചികിത്സയോ തേടുക. പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന ആൾക്കൂട്ടത്തിന്റെ വിഭ്രാന്തിക്ക് അടിമപ്പെടാതിരിക്കുക.

* ഈ സൂചനകൾ ആരോഗ്യമുള്ള വ്യക്തികൾക്ക് മാത്രം ബാധകം, ശരീരത്തിന്റെ പ്രതിരോധശേഷിക്ക് കുറവോ നഷ്ടമോ സംഭവിച്ചിട്ടുള്ളവർക്കല്ല.