Sunday, May 29, 2016

അവൾ ആ ടൈപ്പല്ല

പ്രമേഹമാണവൾക്ക്; 15 വയസ് മാത്രം പ്രായം, പത്താം ക്ലാസിൽ പഠനം. ഇത്തരക്കാരിൽ സാധാരണ കണ്ടു വരുന്നത് ടൈപ്പ് വൺ ഡയബറ്റിസ് ആണ്. നിരവധി വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയിൽ വിധി വന്നു - അവൾ ടൈപ്പ് റ്റു ആണ്.

മരുന്നും ഇൻസുലിനും അടങ്ങിയ ചികിത്സ ചെയ്യുന്നുണ്ട്. എന്നാലും ഷുഗർ ലെവൽ പലപ്പോഴും നിയന്ത്രണാതീതമായി തുടരുന്നു. അതിന് കൃത്യമായ കാരണമോ പാറ്റേണോ കണ്ടു പിടിക്കാൻ സാധിക്കുന്നുമില്ല.

യോഗ-പ്രകൃതിചികിത്സയിലൂടെ എന്തെങ്കിലും ഉപകാരം അവൾക്കുണ്ടാകുമോ എന്നറിയാനാണ് മാതാപിതാക്കൾ എന്നെ സമീപിച്ചത്. വല്ലാത്ത നിരാശയിലും ആശങ്കയിലും ആയിരുന്നു അവൾ. "മോളേ, നിനക്ക് പ്രേമമാണോ പ്രമേഹമാണോ?"  എന്ന ചോദ്യത്തിലൂടെ മഞ്ഞുരുകി.

പിന്നീട്, സ്ഥിരമായ യോഗ പരിശീലനത്തിലൂടെയും  പ്രകൃതി ചികിത്സാവിധികളിലൂടെയും ഞങ്ങളുടെ ചികിത്സാലയത്തിലെ സഹപ്രവർത്തകരുടെ സാന്ത്വന പരിചരണത്തിലൂടെയും അവൾ മുന്നേറി. അനുദിന രക്ത പരിശോധനയിലുടെ അവൾ സ്വയം ഇൻസുലിൻ ക്രമീകരിച്ചു.

പത്താം ക്ലാസ് പരീക്ഷ അടുത്തതോടെ കാര്യങ്ങൾ വീണ്ടും അവതാളത്തിലായി. കൂടുതൽ കൗൺസലിംഗ് സെഷനുകളിലൂടെയും മാതാപിതാക്കളു ടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു.

ഇത്ര ചെറുപ്പത്തിലേ താനൊരു പ്രമേഹരോഗിയാണെന്ന് മറ്റുള്ളവർ അറിഞ്ഞാലോ എന്ന  വിഷമം, ജീവിതത്തിൽ മുന്നേറാൻ സാധിക്കുമോ എന്ന ആശങ്ക, കുടുംബാംഗങ്ങൾക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ അവളെ അലട്ടിയിരുന്നു. ഒടുവിലായി പത്താം ക്ലാസ് പരീക്ഷയും.

ഇന്നലെ സീബീയെസ്സീ റിസൾട്ട് വന്നു. 94 % മാർക്കോടു കൂടി അവൾ വിജയിച്ചിരിക്കുന്നു. പ്രമേഹം ടൈപ്പ് ഏതും ആകട്ടെ, അവളിപ്പോൾ തോൽക്കുന്ന ടൈപ്പല്ല. അവളുടേയും കുടുംബത്തിന്റേയും സ്കൂളിന്റേയും സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.


Sunday, May 15, 2016

കരളിന്റെ ലിവറേ

അച്ചായന് ചൊറിച്ചിലാണ്. ദേഹമാസകലം അസഹനീയമായ ചൊറിച്ചിൽ. എല്ലാ ചികിത്സകളും ചെയ്ത് ഫലമില്ലാതെ വന്നപ്പോളാണ് പ്രകൃതിചികിത്സ പരീക്ഷിക്കാൻ വന്നത്.

ചികിത്സ തുടങ്ങി. പ്രതീക്ഷിച്ച ഫലം കാണുന്നുണ്ട്. എന്നാലും എന്റെ ഉള്ളിൽ ആശങ്ക ബാക്കി. മറ്റെല്ലാ ചികിത്സകളും ഫലം കാണിച്ചിരുന്നു, അല്പകാലം. അതിനർത്ഥം ലക്ഷണം ( ചൊറിച്ചിൽ ) മാത്രമേ ചികിത്സിക്കപ്പെട്ടിട്ടുള്ളൂ എന്നല്ലേ?

ജീവിത ശൈലി വിശകലനത്തിൽ കരളിനെ ബാധിക്കുന്നതോ ചൊറിച്ചിലിലേക്ക് നയിക്കുന്നതോ ആയ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. വിട്ടുകൊടുക്കാൻ ഞാൻ തീരുമാനിച്ചുമില്ല.

അച്ചായൻ ആശുപത്രയിലായിരിക്കേ അദ്ദേഹത്തിന്റെ നാട്ടിൽ പോകാൻ എനിക്കൊരവസരം ലഭിച്ചു. അദ്ദേഹത്തേക്കുറിച്ച് അന്വേഷിച്ച കൂട്ടത്തിൽ ഒരാൾ ആ ഇരട്ടപ്പേര് പറഞ്ഞു: ലിവറച്ചായൻ. ഞായറാഴ്ച പള്ളിയിൽ നിന്നിറങ്ങിയാൽ നേരെ പോകുന്നത് ഇറച്ചിക്കടയിലേക്ക്. അന്നറുത്ത മാടിന്റെ ലിവർ മുഴുവൻ അച്ചായൻ വാങ്ങിയിരിക്കും! ആഴ്ചയിൽ ഒരിക്കലേ ഇറച്ചി വാങ്ങറുള്ളൂ എന്ന് അച്ചായൻ ആണയിട്ട് പറഞ്ഞത് തിരിച്ചുള്ള യാത്രയിൽ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ആശുപത്രിയിലെ സൗഹൃദ സംഭാഷണത്തിനിടയ്ക്ക് വിഷയത്തിന് വ്യക്തത ലഭിച്ചു. ഒരാഴ്ച സമയമെടുത്ത് അച്ചായൻ ഒറ്റയ്ക്കാണ് അത്രയും ലിവർ തിന്നുതീർത്തിരുന്നതത്രേ! സംഭാഷണത്തിൽ പങ്കെടുത്തിരുന്നവരിൽ കശാപ്പുകാരൻ ഇക്കയും ഉണ്ടായിരുന്നു ( അദ്ദേഹത്തിന്റെ കഥ പിന്നീട് ). അദ്ദേഹം ഒരു ആശങ്ക എന്നോട് പങ്കുവച്ചു. ചിലർ മാടിനെ അറക്കുന്നതിനു മുൻപ് തുരിശ് കലക്കിയ വെള്ളം കൊടുക്കാറുണ്ട്. രക്തം കട്ടിയായി തൂക്കം കൂടുതൽ ലഭിക്കാനാണത്രേ അത്! ഈ മാംസം ഭക്ഷിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലേ എന്നാണ് ഇക്കയുടെ സംശയം.

ചികിത്സയ്ക്കിടയിൽ കൃത്യമായി നൽകി വരാറുള്ള ആരോഗ്യ ക്ലാസുകളുടെ ഫലം അപ്പോൾ ഞാൻ അനുഭവിച്ചറിഞ്ഞു. ഇക്കയുടെ സംശയത്തിലൂടെ എന്റെ മുന്നിലുള്ള പ്രശ്നം സംശയാതീതമായി തെളിയിക്കപ്പെടുകയായിരുന്നു അന്ന്.

മാട് കുടിക്കുന്ന തുരിശും മറ്റ് വിഷാംശങ്ങളും ഒരു പരിധി വരെ ശുദ്ധീകരിക്കാൻ അവയുടെ കരളിന് സാധിക്കും.എന്നാൽ കരളിൽ ഈ ശുദ്ധീകരണ പ്രക്രിയ നടക്കുന്നതിനിടയിൽ മാട് കൊല്ലപ്പെടുന്നു. വിഷം കരളിൽ കെട്ടിക്കിടക്കുന്നു. ലിവറച്ചായൻ ആ കരൾ മൊത്തമായി വാങ്ങി വീട്ടിൽ കൊണ്ടുപോയി ആഴ്ച മുഴുവൻ ചൂടാക്കി അടിക്കുന്നു. അത് അച്ചായന്റെ കരളിനെ ബാധിക്കുന്നു. ചൊറിയാതിരിക്കാൻ ഇനി എവിടെ പോകണം!

അച്ചായന്റെ ചൊറിച്ചിലിന് ശമനം വരുത്താൻ എന്നെ സഹായിച്ച ആ ഇരട്ടപ്പേര് വിളിച്ച നാട്ടുകാരനേയും തുരിശാശങ്ക പങ്കുവച്ച അറവുകാരൻ ഇക്കയേയും നന്ദിയോടെ സ്മരിക്കുന്നു.