Sunday, May 15, 2016

കരളിന്റെ ലിവറേ

അച്ചായന് ചൊറിച്ചിലാണ്. ദേഹമാസകലം അസഹനീയമായ ചൊറിച്ചിൽ. എല്ലാ ചികിത്സകളും ചെയ്ത് ഫലമില്ലാതെ വന്നപ്പോളാണ് പ്രകൃതിചികിത്സ പരീക്ഷിക്കാൻ വന്നത്.

ചികിത്സ തുടങ്ങി. പ്രതീക്ഷിച്ച ഫലം കാണുന്നുണ്ട്. എന്നാലും എന്റെ ഉള്ളിൽ ആശങ്ക ബാക്കി. മറ്റെല്ലാ ചികിത്സകളും ഫലം കാണിച്ചിരുന്നു, അല്പകാലം. അതിനർത്ഥം ലക്ഷണം ( ചൊറിച്ചിൽ ) മാത്രമേ ചികിത്സിക്കപ്പെട്ടിട്ടുള്ളൂ എന്നല്ലേ?

ജീവിത ശൈലി വിശകലനത്തിൽ കരളിനെ ബാധിക്കുന്നതോ ചൊറിച്ചിലിലേക്ക് നയിക്കുന്നതോ ആയ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. വിട്ടുകൊടുക്കാൻ ഞാൻ തീരുമാനിച്ചുമില്ല.

അച്ചായൻ ആശുപത്രയിലായിരിക്കേ അദ്ദേഹത്തിന്റെ നാട്ടിൽ പോകാൻ എനിക്കൊരവസരം ലഭിച്ചു. അദ്ദേഹത്തേക്കുറിച്ച് അന്വേഷിച്ച കൂട്ടത്തിൽ ഒരാൾ ആ ഇരട്ടപ്പേര് പറഞ്ഞു: ലിവറച്ചായൻ. ഞായറാഴ്ച പള്ളിയിൽ നിന്നിറങ്ങിയാൽ നേരെ പോകുന്നത് ഇറച്ചിക്കടയിലേക്ക്. അന്നറുത്ത മാടിന്റെ ലിവർ മുഴുവൻ അച്ചായൻ വാങ്ങിയിരിക്കും! ആഴ്ചയിൽ ഒരിക്കലേ ഇറച്ചി വാങ്ങറുള്ളൂ എന്ന് അച്ചായൻ ആണയിട്ട് പറഞ്ഞത് തിരിച്ചുള്ള യാത്രയിൽ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ആശുപത്രിയിലെ സൗഹൃദ സംഭാഷണത്തിനിടയ്ക്ക് വിഷയത്തിന് വ്യക്തത ലഭിച്ചു. ഒരാഴ്ച സമയമെടുത്ത് അച്ചായൻ ഒറ്റയ്ക്കാണ് അത്രയും ലിവർ തിന്നുതീർത്തിരുന്നതത്രേ! സംഭാഷണത്തിൽ പങ്കെടുത്തിരുന്നവരിൽ കശാപ്പുകാരൻ ഇക്കയും ഉണ്ടായിരുന്നു ( അദ്ദേഹത്തിന്റെ കഥ പിന്നീട് ). അദ്ദേഹം ഒരു ആശങ്ക എന്നോട് പങ്കുവച്ചു. ചിലർ മാടിനെ അറക്കുന്നതിനു മുൻപ് തുരിശ് കലക്കിയ വെള്ളം കൊടുക്കാറുണ്ട്. രക്തം കട്ടിയായി തൂക്കം കൂടുതൽ ലഭിക്കാനാണത്രേ അത്! ഈ മാംസം ഭക്ഷിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലേ എന്നാണ് ഇക്കയുടെ സംശയം.

ചികിത്സയ്ക്കിടയിൽ കൃത്യമായി നൽകി വരാറുള്ള ആരോഗ്യ ക്ലാസുകളുടെ ഫലം അപ്പോൾ ഞാൻ അനുഭവിച്ചറിഞ്ഞു. ഇക്കയുടെ സംശയത്തിലൂടെ എന്റെ മുന്നിലുള്ള പ്രശ്നം സംശയാതീതമായി തെളിയിക്കപ്പെടുകയായിരുന്നു അന്ന്.

മാട് കുടിക്കുന്ന തുരിശും മറ്റ് വിഷാംശങ്ങളും ഒരു പരിധി വരെ ശുദ്ധീകരിക്കാൻ അവയുടെ കരളിന് സാധിക്കും.എന്നാൽ കരളിൽ ഈ ശുദ്ധീകരണ പ്രക്രിയ നടക്കുന്നതിനിടയിൽ മാട് കൊല്ലപ്പെടുന്നു. വിഷം കരളിൽ കെട്ടിക്കിടക്കുന്നു. ലിവറച്ചായൻ ആ കരൾ മൊത്തമായി വാങ്ങി വീട്ടിൽ കൊണ്ടുപോയി ആഴ്ച മുഴുവൻ ചൂടാക്കി അടിക്കുന്നു. അത് അച്ചായന്റെ കരളിനെ ബാധിക്കുന്നു. ചൊറിയാതിരിക്കാൻ ഇനി എവിടെ പോകണം!

അച്ചായന്റെ ചൊറിച്ചിലിന് ശമനം വരുത്താൻ എന്നെ സഹായിച്ച ആ ഇരട്ടപ്പേര് വിളിച്ച നാട്ടുകാരനേയും തുരിശാശങ്ക പങ്കുവച്ച അറവുകാരൻ ഇക്കയേയും നന്ദിയോടെ സ്മരിക്കുന്നു.

No comments:

Post a Comment

പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയത്തേക്കുറിച്ചു മാത്രം കമന്റ് ചെയ്യാന്‍ താല്പര്യപ്പെടുന്നു. മറ്റു വിഷയങ്ങള്‍ക്ക് ദയവായി ഈമെയില്‍ ചെയ്യുക.