Tuesday, November 1, 2011

മന്ത്രി ജേക്കബിന്റെ മരണം കൊലപാതകമോ ആത്മഹത്യയോ?

പ്രഗല്‍ഭനായ ഒരു ഭരണകര്‍ത്താവിനെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ആരോഗ്യ രംഗത്തെ സ്പെഷ്യലിസ്റ്റുകളുടെ മുഖത്ത് വീണ്ടും ചെളി വാരി എറിയപ്പെട്ടിരിക്കുന്നു.

അകാല മരണങ്ങളെല്ലാം നരഹത്യയോ ആത്മഹത്യയോ ആയിരിക്കും! വൈറ്റലിറ്റി, ഫാസ്റ്റിംഗ് ആന്റ് ന്യൂട്രീഷന്‍ എന്ന വിഖ്യാതമായ ഗ്രന്ഥം രചിച്ച ഹെരിവാര്‍ഡ് കാരിംഗ്ടണ്‍ അഭിപ്രായപ്പെട്ടതാണിത്. ആ നിലയ്ക്ക് മന്ത്രി ജേക്കബിന്റെ മരണം ഒരു പോസ്റ്റ് മോര്‍ട്ടം അര്‍ഹിക്കുന്നില്ലേ?

ഹൃദയത്തിന് സമ്മര്‍ദ്ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ്വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. -മാതൃഭൂമി, 31/10/2011

ഹെപ്പറ്റൈറ്റിസ്-ബി ബാധിച്ചു ലണ്ടനില്‍ ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ ടി.എം. ജേക്കബ് നിയമസഭയില്‍ അവതരിപ്പിച്ച ആദ്യ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം സാധാരണക്കാര്‍ക്ക് സൗജന്യമായി ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു. -മലയാള മനോരമ, 1/11/2011

വളരെ നേരത്തെ തന്നെ രോഗനിര്‍ണ്ണയവും സാധ്യമായ ചികിത്സാ സൗകര്യങ്ങളും മന്ത്രി ജേക്കബിന് ലഭിക്കുകയുണ്ടായി എന്നു വേണം കരുതാന്‍. എന്നിട്ടും ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ വന്നു, മരണത്തിന് കീഴ്പ്പെടുകയും ചെയ്തു. വിധി എന്നോ ദുര്യോഗം എന്നോ പറഞ്ഞ് എളുപ്പത്തില്‍ ആശ്വാസം നേടാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുമായിരിക്കും. പക്ഷെ, പരാജയം മറച്ചു വയ്ക്കാന്‍ ഉത്തരവാദിത്ത്വപ്പെട്ടവര്‍ക്ക് കടിച്ചാല്‍ പൊട്ടാത്തതും നട്ടാല്‍ കുരുക്കാത്തതും സങ്കീര്‍ണ്ണവും ആയ ഒരുപാട് പദാവലികള്‍ ഉപയോഗിക്കേണ്ടി വരും.

പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ സംഭവിക്കുന്നത് പ്രധാനമായും ഡയസ്റ്റോളികു് ഡിസ്ഫങ്ങ്ഷന്‍, ഹൈപോക്സിയയോടു കൂടിയുള്ള ശ്വാസകോശ രോഗം, സ്ലീപ് അപ്നിയ തുടങ്ങിയവ മൂലമാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നത് ഇഡിയോപതിക് കേസുകളായും പരിഗണിക്കുന്നു. ഏത് പേരിട്ട് വിളിച്ചാലും ഈ രോഗാവസ്ഥയില്‍ നിന്ന് ആരോഗ്യം വീണ്ടെടുക്കല്‍ പ്രയാസമേറിയതാണെന്ന് മെഡിക്കല്‍ ടെക്സ്റ്റുകള്‍ വ്യക്തമാക്കുന്നു.

ഐസക് അസിമോവ് രചിച്ച ദി ഹ്യൂമന്‍ ബോഡി എന്ന പുസ്തകത്തില്‍ ഇഡിയോപതിക് എന്ന വാക്കിനെ കുറിച്ചുള്ള പരാമര്‍ശം ഇങ്ങനെയാണ്: അറിവില്ലായ്മ മറച്ചു പിടിക്കാന്‍ ഉപയോഗിക്കുന്ന അത്യുക്തിപരമായ ഒരു പ്രയോഗം. ഞങ്ങള്‍ ഇഡിയറ്റ്സ് - വിഡ്ഢികളാണ്; എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലാ... എന്ന് സമ്മതിക്കുന്ന പദം!

അറിയാത്ത രോഗകാരണത്തിന് ഫലിക്കാത്ത ചികിത്സ നിര്‍ദ്ദേശിച്ച് കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതെയാക്കുന്ന ഈ പ്രവണതയെ അത്യാധുനികം എന്ന് വാഴ്ത്തിപ്പാടി മനുഷ്യകുലത്തെ ആകെ വഴിതെറ്റിക്കുന്ന ശീലം കാലങ്ങളായി നടമാടുന്നു. അതില്‍ പാവം ജേക്കബും വീണുപോയതാകുമോ?

ചെറു പ്രായത്തില്‍ തന്നെ ഉന്നത ശ്രേണിയിലുള്ള ഉത്തരവാദിത്വങ്ങളും പ്രവര്‍ത്തന മേഖലകളും തെരഞ്ഞെടുത്ത ടി.എം. ജേക്കബിന്റെ ശരീര ചൈതന്യ ശക്തി സ്വാഭാവികമായും ക്ഷീണിച്ചിരിക്കാം. ആരോഗ്യ സംരക്ഷണ രംഗത്ത് പാലിക്കേണ്ട സമഗ്രത യഥാവിധി നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നിരിക്കാം. തന്റെ ജീവിതവൃത്തിക്ക് അനുസൃതമായ ആരോഗ്യ ശീലങ്ങള്‍ പിന്‍തുടരേണ്ട ആവശ്യകത ബുദ്ധിമാനായ ഒരാളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ഒരുപക്ഷെ ജേക്കബ് ആശ്രയിച്ചത് സ്പെഷ്യലിസ്റ്റുകളെന്ന് അദ്ദേഹം കരുതിയ ഇഡിയറ്റുകളെ ആകാം. അങ്ങിനെയെങ്കില്‍ അവരാണ് ജേക്കബിന്റെ കൊലയാളികള്‍.

സ്പെഷ്യലിസ്റ്റുകള്‍ ഇഡിയറ്റുകളല്ലാതിരിക്കുകയും ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യ പരിപാലനത്തിന് കൃത്യവും ഫലപ്രദവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവര്‍ നല്‍കുകയും ചെയ്തിരുന്നു എന്ന് കരുതുക. എങ്കില്‍ അതു പാലിക്കാതെ ആത്മഹത്യയുടെ പാത തെരഞ്ഞടുക്കുകയായിരുന്നു ജേക്കബ് എന്നാണോ അനുമാനിക്കേണ്ടത്?

No comments:

Post a Comment

പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയത്തേക്കുറിച്ചു മാത്രം കമന്റ് ചെയ്യാന്‍ താല്പര്യപ്പെടുന്നു. മറ്റു വിഷയങ്ങള്‍ക്ക് ദയവായി ഈമെയില്‍ ചെയ്യുക.