Sunday, May 29, 2016

അവൾ ആ ടൈപ്പല്ല

പ്രമേഹമാണവൾക്ക്; 15 വയസ് മാത്രം പ്രായം, പത്താം ക്ലാസിൽ പഠനം. ഇത്തരക്കാരിൽ സാധാരണ കണ്ടു വരുന്നത് ടൈപ്പ് വൺ ഡയബറ്റിസ് ആണ്. നിരവധി വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയിൽ വിധി വന്നു - അവൾ ടൈപ്പ് റ്റു ആണ്.

മരുന്നും ഇൻസുലിനും അടങ്ങിയ ചികിത്സ ചെയ്യുന്നുണ്ട്. എന്നാലും ഷുഗർ ലെവൽ പലപ്പോഴും നിയന്ത്രണാതീതമായി തുടരുന്നു. അതിന് കൃത്യമായ കാരണമോ പാറ്റേണോ കണ്ടു പിടിക്കാൻ സാധിക്കുന്നുമില്ല.

യോഗ-പ്രകൃതിചികിത്സയിലൂടെ എന്തെങ്കിലും ഉപകാരം അവൾക്കുണ്ടാകുമോ എന്നറിയാനാണ് മാതാപിതാക്കൾ എന്നെ സമീപിച്ചത്. വല്ലാത്ത നിരാശയിലും ആശങ്കയിലും ആയിരുന്നു അവൾ. "മോളേ, നിനക്ക് പ്രേമമാണോ പ്രമേഹമാണോ?"  എന്ന ചോദ്യത്തിലൂടെ മഞ്ഞുരുകി.

പിന്നീട്, സ്ഥിരമായ യോഗ പരിശീലനത്തിലൂടെയും  പ്രകൃതി ചികിത്സാവിധികളിലൂടെയും ഞങ്ങളുടെ ചികിത്സാലയത്തിലെ സഹപ്രവർത്തകരുടെ സാന്ത്വന പരിചരണത്തിലൂടെയും അവൾ മുന്നേറി. അനുദിന രക്ത പരിശോധനയിലുടെ അവൾ സ്വയം ഇൻസുലിൻ ക്രമീകരിച്ചു.

പത്താം ക്ലാസ് പരീക്ഷ അടുത്തതോടെ കാര്യങ്ങൾ വീണ്ടും അവതാളത്തിലായി. കൂടുതൽ കൗൺസലിംഗ് സെഷനുകളിലൂടെയും മാതാപിതാക്കളു ടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു.

ഇത്ര ചെറുപ്പത്തിലേ താനൊരു പ്രമേഹരോഗിയാണെന്ന് മറ്റുള്ളവർ അറിഞ്ഞാലോ എന്ന  വിഷമം, ജീവിതത്തിൽ മുന്നേറാൻ സാധിക്കുമോ എന്ന ആശങ്ക, കുടുംബാംഗങ്ങൾക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ അവളെ അലട്ടിയിരുന്നു. ഒടുവിലായി പത്താം ക്ലാസ് പരീക്ഷയും.

ഇന്നലെ സീബീയെസ്സീ റിസൾട്ട് വന്നു. 94 % മാർക്കോടു കൂടി അവൾ വിജയിച്ചിരിക്കുന്നു. പ്രമേഹം ടൈപ്പ് ഏതും ആകട്ടെ, അവളിപ്പോൾ തോൽക്കുന്ന ടൈപ്പല്ല. അവളുടേയും കുടുംബത്തിന്റേയും സ്കൂളിന്റേയും സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.


No comments:

Post a Comment

പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയത്തേക്കുറിച്ചു മാത്രം കമന്റ് ചെയ്യാന്‍ താല്പര്യപ്പെടുന്നു. മറ്റു വിഷയങ്ങള്‍ക്ക് ദയവായി ഈമെയില്‍ ചെയ്യുക.